2019 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പണം പോട്ടെ, പവർ വരട്ടെ

ഒരു പഴം ചൊല്ലുണ്ടായ കഥ
കഥ നടക്കുന്ന കാലം എന്നതു 80 അവസാന പാദത്തിൽ , 90കളുടെ ആദ്യത്തിൽ ആണു. അന്നു മലബാർ ഭാഗങ്ങളിൽ പ്രത്യേകിച്ച്‌ കണ്ണൂർ ഭാഗങ്ങളിൽ എന്തെങ്കിലും മെഡിക്കൽ എമർജൻസി വന്നാൽ മംഗലാപുരം ആണു ആളുകൾ പൊയ്ക്കൊണ്ടിരുന്നതു. കോഴിക്കോടു മെഡികൽ കൊളെജ്‌ ഉണ്ടെങ്കിലും അവിടെ വരേ എത്തുക എന്നതു ദുർഗ്ഗടമായിരുന്നു, കാരണം കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ ദേശീയപാതയിൽ എഴൊ എട്ടൊ റെയിൽവേ ഗേറ്റുകൾ ഉണ്ടായിരുന്നു. എന്തെങ്കിലും എമർജൻസി കേസുമായി പൊകേണ്ടി വന്നാൽ ഏതെങ്കിലും ഗേറ്റിൽ കുടുങ്ങി ആളു മുകളിലെക്കു പോകുക എന്നതായിരുന്നു പതിവ് . അതിനൊരു മാറ്റം വന്നത് M.V.R പരിയാരം മെഡിക്കൽ കോളേജ് കൊണ്ട് വന്ന ശേഷമാണ് . മംഗാലപുരത്തു തന്നെ മണിപ്പാൽ ആയിരുന്നു പ്രശസ്തം. മണിപ്പാലിൽ കൊണ്ടു പോയാൽ ഒരു വിധം എല്ലാ അസുഖങ്ങളും രക്ഷപ്പെടും എന്നു വിശ്വസിക്കുന്ന കാലം. നല്ല ട്രീറ്റ്മെന്റ്, നല്ല ബിൽ. അതായിരുന്നു മണിപ്പാൽ.

നാട്ടിലെ ആസ്ഥാന കള്ളു കുടിയനായിരുന്നു. അപ്പച്ചൻ ചേട്ടൻ, പുള്ളിക്ക് ഒറ്റ നിര്ബന്ധമേ ഉള്ളൂ ജീവിതത്തിൽ. ദിവസവും പണിയെടുക്കുക, വൈന്നേരം ആയാൽ പള്ളനിറയെ കള്ളടിക്കുക , ആരെയെങ്കിലും മേക്കിട്ടു കയറുക, അവർ കൊടുക്കുന്നതും വാങ്ങി വീട്ടിൽ പോകുക. അതിപ്പോ കൈകൊണ്ടായാലും കാലു കൊണ്ടായാലും പുള്ളിക്ക് പ്രശ്നമല്ല ഡെയിലി ആരുടെയെങ്കിലും കയ്യിൽ നിന്നും കിട്ടണം. എന്നിട്ടു വീട്ടിലെത്തിയാൽ കിട്ടിയത് മൊത്തം പുള്ളിക്കാരന്റെ കെട്ടിയോള് കുട്ടിയമ്മക്കിട്ടു കൊടുക്കണം. അത്രയേ ഉള്ളു.

അങ്ങനെ ഒരു വൈകുന്നേരം മൂപ്പിലാൻ രണ്ടെണ്ണം വിട്ടു നല്ല കിണ്ടിയായി റോഡിന്റെ വീതിയൊക്കെ അളന്നു അളന്നു വരുമ്പോഴാണ് സ്ഥലത്തെ കൂലിക്കാരുടെ നേതാവായ പുരുഷുവേട്ടനെ കണ്ടത്. സാധാരണ ഈ അവസ്ഥയിൽ ആരും അപ്പച്ചൻ ചേട്ടനെ കണ്ടാൽ മൈൻഡ് ആക്കാറില്ല. അല്ലേലും ആർക്കേലും റയിലുമേ കൂടെ പോകുന്ന രാജധാനി എക്സ്പ്രസ്സിനെ റോഡിലേക്കു വിളിക്കാൻ തോന്നില്ലല്ലോ. പക്ഷെ പാവം പുരുഷുവേട്ടന് കഷ്ടകാലമാണെന്നു കുറച്ചുമുന്നേ ജാതകം നോക്കി കണിയാൻ ഭാസ്കരൻ പറഞ്ഞിരുന്നത് പുള്ളി ഓർത്തില്ല. എന്തല്ലാ അപ്പച്ചൻ ചേട്ടാ, ഇന്നും നല്ല ഫോമിലാണല്ലോ എന്ന് വെറുതെ ഒരു കുശലം. ഇന്നത്തെ അടി ആരുടെ കയ്യിൽ നിന്നും വാങ്ങണം എന്നാലോചിച്ചു നിന്ന അപ്പച്ചൻ ചേട്ടൻ സ്പോർട്ടിൽ കയ്യിലുള്ള മണിപ്രവാളത്തിന്റെ കെട്ടഴിച്ചു പുരുഷുവേട്ടനിലേക്കു ഒഴുക്കി. നല്ല കായും മായും $&@& ഒക്കെ കൂട്ടി പുള്ളിയുടെ പൂർവ പിതാക്കന്മാരെയടക്കം സ്മരിച്ചുകൊണ്ടു. എത്ര നേരമാണ് ഇങ്ങനെ കേട്ട് നിൽക്കുക എന്നാലോചിച്ചു ക്ഷമകെട്ട പുരുഷുവേട്ടൻ കൈനീട്ടി ചെറുതൊരെണ്ണം കൊടുത്തു. ദേ കിടക്കുന്നു അപ്പച്ചൻ ചേട്ടൻ റോഡ്‌സൈഡിലുള്ള ഓവുചാലിൽ. ഇത് വള്ളികെട്ടാകുമല്ലോ എന്നാലോചിച്ചു പിടിച്ചെഴുനേൽപ്പിച്ചപ്പോൾ വീഴ്ചയിൽ നെറ്റി അവിടെയുണ്ടായിരുന്ന ചെറിയ കമ്പിയിലോ മറ്റോ കൊണ്ട് ഒന്ന് പോറിയിരുന്നു. ചോര പൊടിയുന്ന കണ്ടപ്പോ തന്നെ വയലന്റായ അപ്പച്ചൻചേട്ടൻ ജഗതി മിന്നാരത്തിൽ പറഞ്ഞ മാതിരി ഞാനിപ്പ ചാകുമേ എന്നെ ആശുപത്രിയിൽ കൊണ്ട് പോടേ എന്ന് നിലവിളിക്കാൻ തുടങ്ങി. കഷ്ടകാലത്തെ കറക്ടായി പ്രവചിച്ച കണിയാനെ സ്മരിച്ചു കൊണ്ട് പുരുഷുവേട്ടൻ കൂടെ ഉള്ളവരോട് ഒരു ജീപ്പ് വിളിക്കാൻ പറഞ്ഞു. അന്ന് ഓട്ടോറിക്ഷയൊക്കെ കുറവാണ്. എന്തിനും ഏതിനും, കല്യാണമായാലും ആശുപത്രികേസായാലും ജീപ്പ് ആയിരുന്നു പ്രധാനം. പവിയേട്ടന്റെ ജീപ്പെത്തി, അപ്പച്ചൻ ചേട്ടനെ വലിച്ചു പിറകിൽ കയറ്റി. കൂടെ പാവം പുരുഷുവേട്ടനും കൂട്ടുകാരുമായി ജീപ്പ് തൊട്ടടുത്ത ടൌൺ ആയാ ഇരിട്ടിയിലേക്കു. എന്തായാലും കമ്പി കൊണ്ട് മുറിഞ്ഞതല്ലേ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്യിച്ചു ഒരു TT യും അടിച്ചു വരാം എന്ന് പറഞ്ഞു ഏതു ഹോസ്പിറ്റലിൽ പോകും എന്നുള്ള ചർച്ചയായി ജീപ്പിനുള്ളിൽ. തങ്കത്തിന്റെ അടുത്ത് പോകാം എന്നൊരാൾ, വേണ്ട തുളസ്സിയിൽ അല്ലേൽ ചാക്കോവിൽ പോകാം എന്ന് മറ്റൊരാൾ. തങ്കവും, തുളസിയും ഡോക്ടർമാരുടെ പേരിൽ അറിയപ്പെടുന്ന ആശുപത്രികൾ ആണ്. ചാക്കോ എന്നുള്ളത് പി ടി ചാക്കോ മെമ്മോറിയൽ ആശുപത്രിയും. പുരുഷുവേട്ടനും ടീമും ഏതു ഹോസ്പിറ്റലിൽ പോയാലാണ് ബില്ല് കുറഞ്ഞു കിട്ടുക എന്ന ചർച്ച നടത്തുമ്പോഴാണ് വിശ്വ പ്രസിദ്ധമായ ആ പ്രഖ്യാപനം വന്നത്. അടിച്ചു ഓഫായി ജീപ്പിന്റെ പിറകിൽ കിടക്കുന്ന അപ്പച്ചൻ ചേട്ടന്റെ ആ പ്രഖ്യാപനം. " പണം പോട്ടെ പവർ വരട്ടെ, വണ്ടി വിട് മണിപ്പാലിലേക്കു" എന്ന്.

നാട്ടിലെ പഴം ചൊല്ലുകളുടെ ലിസ്റ്റിലേക്ക് അപ്പച്ചൻ ചേട്ടന്റെ സംഭവനയായിരുന്നു ഈ "പണം പോട്ടെ പവർ വരട്ടെ, വണ്ടി വിട് മണിപ്പാലിലേക്കു"



കഥയും കഥാപാത്രങ്ങളും സ്ഥലവും തികച്ചും സാങ്കല്പികം. അഥവാ വല്ല സാദൃശ്യവും തോന്നിയാൽ അതും വെറും...യാദൃശ്ചികം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ